തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ലെന്നും പുനസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒരേ കേന്ദ്രങ്ങളിലെ ആളുകളാണ്. കോൺഗ്രസിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള കുത്തി തിരിപ്പുകളാണ് ഇതെല്ലാം കാണുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് പ്രവർത്തകരോട് ഒരു കാര്യം ഉറപ്പ് പറയുന്നു. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കെ പി സി സി നേതൃത്വം മിന്നല്‍ പരിശോധന നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു യോഗം നടന്നത്. ഇതിനെക്കുറിച്ച് വിവരം ലഭിച്ച കെ പി സി സി പ്രസിഡണ്ട് കെ സുധാകരനാണ് പരിശോധനക്കായി ആളെ അയച്ചത്. കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി ഡി സതീശന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സി.പി.എം. സംസ്ഥാന സമ്മേളനത്തിനെത്തിരെയും വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന സമ്മേളനത്തില്‍ വളരെ ആഹ്ലാദത്തോടെ വികസന രേഖ അവതരിപ്പിക്കുകയാണ്. നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതേസമയം, എ.ഡി.ബി. ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ചതും മുൻ അംബാസിഡർ ടി.പി. ശ്രീനിവാസന്‍റെ കരണത്ത് അടിച്ചതും സി.പി.എം മറക്കരുത്. സിപിഎം കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.