കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് 2020 ഫെബ്രുവരി 27- ന് ആരാലും ശ്രദ്ധിക്കപ്പെടാത്ത എന്നാൽ സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എയ്ഡഡ് മേഖലയിലെ സ്കൂൾ, കോളജ്, ട്രയിനിംഗ് കോളേജ്, പോളിടെക്നിക്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിൽ പത്തുശതമാനം (10%) സർവ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംവരണം ചെയ്യണം എന്നതായിരുന്നു പ്രസ്തുത ഉത്തരവ്.
പശ്ചിമ ബംഗാളിലെ എയ്ഡഡ് മദ്രസകളില്‍ അധ്യാപകരെ നിയമിക്കാനുള്ള അവകാശം സർക്കാറിന് ഉറപ്പു നൽകിക്കൊണ്ട് 2020 ജനുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.
സുപ്രീം കോടതി വിധി വന്നതിന്‍റെ തൊട്ടടുത്ത മാസം അതായത് ഫെബ്രുവരി ആദ്യത്തിലാണ് പട്ടികജാതി ക്ഷേമസമിതി എയ്ഡഡ് നിയമനങ്ങളിൽ സംവരണമാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചത്. അതനുസരിച്ച് ഫെബ്രുവരി 29-ന് സെക്രട്ടേറിയറ്റ് നടയിൽ ഉപവാസസമരവും നടന്നു.
മേൽ പറഞ്ഞ സമര പ്രഖ്യാപനത്തിനും സമരത്തിനും ഇടയിൽ എയ്ഡഡ് നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഒരു തീരുമാനമെടുക്കുകയും അതനുസരിച്ച് ഒരു ഉത്തരവിറക്കുകയും ചെയ്തു. വിധിവൈപരീത്യമെന്നു പറയട്ടെ, കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിലെ മുഖ്യകക്ഷി സി.പി.എമ്മിന്‍റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടതുപോലെ അധ്യാപക - അനധ്യാപക നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണമല്ല എയ്ഡഡ് മേഖലയിൽ നടപ്പാക്കപ്പെട്ടത്. മറിച്ച് സർവ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള പത്തുശതമാനം (10%) സംവരണമാണ് എന്നുമാത്രം .