കൊച്ചി: കെ ആര്‍ ഗൗരിക്ക് മുഖ്യമന്ത്രി സ്ഥാനം സിപിഎം നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 1987-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനര്‍ഥിയായി പാര്‍ട്ടി കണ്ടത് ഇ എം എസിനെയായിരുന്നു. അദ്ദേഹമാണ് തെരഞ്ഞെടുപ്പിനായി മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഒരു ഘട്ടത്തിലും കെ ആര്‍ ഗൗരിയുടെ പേര് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിരുന്നില്ല. അന്ന് പാര്‍ട്ടിക്കുള്ളില്‍ നടന്നത് എന്താണെന്ന് പറയാന്‍ തനിക്ക് സാധിക്കും. പാര്‍ട്ടി കമ്മറ്റിയില്‍ താനുമുണ്ടായിരുന്നു വെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
എം.വി. രാഘവന്‍ ബദല്‍രേഖ അവതരിപ്പിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതിന് ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പാര്‍ട്ടി ശക്തമായി പോരാടിയ സമയമായിരുന്നു. അതുകൊണ്ടുതന്നെ എന്തുകൊണ്ട് മുസ്ലിം ലീഗുമായി സിപിഎമ്മിന് യോജിച്ചുപോകാന്‍ സാധിക്കില്ലയെന്ന പാര്‍ട്ടി നിലപാട് തൊണ്ണൂറോളം പൊതുയോഗങ്ങളിലാണ് ഇ എം എസ് നേരിട്ട് പോയി പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രധാനകാരണം ഇ എം എസിന്‍റെ പ്രവര്‍ത്തനമായിരുന്നു. അതേസമയം ഗൌരിയമ്മയുടെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്ക് വളരെ വിലപ്പെട്ടതാണ്. അവരുടെ പ്രവര്‍ത്തനവും പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക ഘടകമായിരുന്നു -പ്രകാശ് കാരാട്ട് പറഞ്ഞു
പോളിറ്റ്ബ്യൂറോയില്‍ ദളിത് സമുദായത്തില്‍ നിന്നും ആരുമില്ലെന്ന വിമര്‍ശനം കുറെ നാളുകളായി പാര്‍ട്ടി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നടത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റിയില്‍ മൊത്തം അംഗങ്ങളുടെ പത്ത് ശതമാനം ഇപ്പോള്‍ ദളിതരാണ്. പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇപ്പോള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 23- ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതാണ് പ്രകാശ് കാരാട്ട്. നാല് ദിവസം നീണ്ടു നിന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.