കീവ്: യുക്രൈനില്‍ താത്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. അഞ്ച് മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍. സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യന്‍ സൈന്യം ആക്രമണം നിര്‍ത്തി വെച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലാണ് റഷ്യ ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ആദ്യ ചര്‍ച്ചക്ക് ശേഷവും റഷ്യ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ആ സമയത്ത് കീവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവാദം നല്‍കിയിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഈ സമയത്ത് രക്ഷപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റില്‍ നിന്ന് സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ ഏതൊക്കെ വഴികളാണ് തുറന്ന് നല്‍കുന്നതെന്നും വ്യക്തമായ ധാരണയില്ല. യുക്രൈനിലെ മരിയുപോളിലും വൊള്‍നോവാഹയിലുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കിയിരുന്നു. 'മരിയുപോൾ ഒരു പ്രധാന തുറമുഖ നഗരമാണ്. എന്നാല്‍ കുറച്ച് ദിവസങ്ങളായി റഷ്യൻ സൈന്യം അവിടെ ഉപരോധിച്ചിരിക്കുകയാണ്. വോൾനോവാഖയിലും കനത്ത പോരാട്ടം നടന്നിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് യുദ്ധത്തില്‍ നിന്ന് രക്ഷപെടാന്‍ ഈ പ്രദേശങ്ങള്‍ തുറന്ന് നല്‍കണമെന്ന് മരിയുപൂള്‍ മേയറും റഷ്യന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.