തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും പിന്നീട് കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഭാവന. പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ നടന്ന നെഗറ്റീവ് പി ആര്‍ ക്യാംപെയ്‌നും മോശം പ്രചാരണങ്ങളും തന്നെ തളര്‍ത്തിയിരുന്നെന്ന് ഭാവന പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ തുറന്നുപറയുന്നില്ലെന്നും കോടതിയില്‍ വാദത്തിനെത്തിയ പതിനഞ്ച് ദിവസങ്ങള്‍ക്കുശേഷമാണ് താനൊരു ഇരയല്ല, അതിജീവിതയാണ് എന്ന് തിരിച്ചറിയുന്നതെന്നും നടി പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമണ്‍ ഓഫ് ഏഷ്യ' കൂട്ടായ്മക്കൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാവന.
ഭാവനയുടെ വാക്കുകള്‍
2017 ഫെബ്രുവരി 17-നാണ് അത് സംഭവിച്ചത്. ആ ദിവസത്തിനുശേഷം കടുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. അന്ന് അച്ഛന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എനിക്ക് അങ്ങനെ സംഭവിക്കില്ലായിരുന്നു. എന്തുകൊണ്ടാണ് എനിക്കിങ്ങനെ ഒരു അനുഭവമുണ്ടായത്, ഞാന്‍ എന്തുതെറ്റാണ് ചെയ്തത്, അതൊരു ദുസ്വപ്‌നം മാത്രമായിരുന്നു എന്നെല്ലാം ചിന്തിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഇര അങ്ങനെ പലതരം പേരുകളും പ്രചാരണങ്ങളും കണ്ടു. എല്ലാം എന്റെ തെറ്റാണ് എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. 2020-ലാണ് കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുന്നത്. 15 ദിവസം കോടതിയില്‍ പോയി. ആ പതിനഞ്ച് ദിവസം കഴിഞ്ഞാണ് ഞാന്‍ ഇരയല്ല അതിജീവിതയാണ് എന്ന് തിരിച്ചറിയുന്നത്. എനിക്കിതെല്ലാം അതിജീവിക്കാന്‍ കഴിയും. എനിക്കുവേണ്ടി മാത്രമല്ല, എന്നെപ്പോലുളള മുഴുവന്‍ പെണ്‍കുട്ടികളുടെയും അഭിമാനത്തിനുവേണ്ടി പോരാടണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ഇരയല്ല അതിജീവിതയാണ് എന്ന് തിരിച്ചറിയുന്നത്.
കഴിഞ്ഞ 5 വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടുളളതായിരുന്നു. ഒരുവശത്ത് എന്നെ പിന്തുണച്ച് ആളുകള്‍ വരുമ്പോള്‍ മറുവശത്ത് ആരെന്നുപോലും അറിയാത്തവര്‍ അവള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലായിരുന്നു, യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു, അവളുടെ തെറ്റാണ് എല്ലാം എന്ന് ചാനലുകളില്‍ വന്നിരുന്ന് വിളിച്ചുപറഞ്ഞു. വൈകുന്നേരം ഏഴുമണിയെക്കുറിച്ചാണ് അവരീ പറഞ്ഞത്. ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സംഭവമാണ്. വ്യാജമായ കേസാണ് എന്നുവരെ പ്രചാരണങ്ങള്‍ നടന്നു. ഞാന്‍ എന്റെ ജീവിത്തെ എഴുന്നേറ്റുനിന്ന് നേരിടാന്‍ തയാറാവുമ്പോഴായിരുന്നു ഇതൊക്കെ. ഞാന്‍ ശരിക്കും തകര്‍ന്നിരുന്നു. പിന്നീട് 2019-ലാണ് ഇന്‍സ്റ്റഗ്രാമിലെത്തുന്നത്. അന്നെനിക്ക് തോന്നി എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് ജനങ്ങള്‍ അറിയണമെന്ന്. അങ്ങനെയാണ് കുറിപ്പെഴുതിയിടുന്നത്. അന്ന് വളരെയധികം ആശ്വാസം തോന്നി. പോരാടണമെന്ന ആഗ്രഹമാണ് ഇപ്പോഴും മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് തെളിയിക്കേണ്ടതുണ്ട്. ഇപ്പോഴും എനിക്ക് പേടിയുണ്ട്. ദുഖവും സങ്കടവും വേദനയുമുണ്ട്. ഈ സിസ്റ്റം കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ആ ദിവസത്തിനുമുന്‍പ് തന്നെ എനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനുശേഷവും ഒരുപാട് സിനിമകളും അവസരങ്ങളും നിഷേധിക്കപ്പെട്ടു. അപ്പോഴും ഒരുപാട് സുഹൃത്തുക്കള്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ പിന്തുണ നല്‍കി. പൃഥിരാജ്, ജയസൂര്യ, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു അബ്രഹാം, ഭദ്രന്‍ തുടങ്ങി ഒരുപാടുപേര്‍ അവസരം വാഗ്ദാനം ചെയ്തിരുന്നു. ഞാനതെല്ലാം തളളിക്കളഞ്ഞു. എനിക്ക് ഈ അനുഭവമുണ്ടായ അതേ ഇന്‍ഡസ്ട്രിയിലേക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നതുപോലെ തിരിച്ചുവരാന്‍ തക്ക മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അന്ന് മറ്റുഭാഷകളില്‍ സിനിമകള്‍ ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ മലയാളത്തിലും ചില സ്‌ക്രിപ്റ്റുകള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. -ഭാവന പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക