സൗദിയില്‍ കൊവിഡ് മരണം 29 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. പുതുതായി 140 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത് . ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. യു എ ഇ-യില്‍ ഇന്ന് ഒരാളാണ് മരിച്ചത്. 241 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1505 ആയി.
അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദ ഗവര്‍ണറേറ്റിലെ കിലോ 14 ജുനൂബ്, കിലോ 14 ശിമാല്‍, അല്‍ മഹ്ജര്‍, ഉലൈല്‍, അല്‍ ഖുര്‍യാത്, കിലോ 13, പെട്രോമിന്‍ എന്നീ മേഖലകള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു. ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല.
കൊവിഡ് പശ്ചാത്തലത്തില്‍ സൌദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ച ലെവി ഇളവുകള്‍ പ്രാബല്യത്തിലായി. രാജ്യത്തെ പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൌജന്യമായി നീട്ടി. നിലവില്‍ എക്സിറ്റ് എന്‍ട്രി കരസ്ഥമാക്കിയവര്‍ക്കും ഇഖാമ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്. അബ്ഷീര്‍ വഴി പരിശോധിച്ചാല്‍ ഇഖാമയുടെ പുതുക്കിയ കാലാവധി അറിയാനാകും. ഈ കാലാവധിക്ക് ശേഷം മാത്രം ലെവി അടച്ചാല്‍ മതി.