കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ നടത്തിയ നിയമപോരാട്ടം നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്. രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് മനസിലായെന്നും അന്വേഷണ സംഘത്തിനുപോലും സൈബര്‍ മേഖലയിലെ പല കാര്യങ്ങളെക്കുറിച്ചും അറിയില്ലെന്നും സ്മൃതി പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് സ്മൃതി പരുത്തിക്കാടിന്റെ പ്രതികരണം.
'പരാതി നല്‍കിയിട്ട് ഇരുപത് ദിവസമായി. രണ്ടുതവണ പൊലീസ് മൊഴിയെടുക്കാന്‍ വന്നിരുന്നു. പക്ഷേ ഇതുവരെ പ്രതിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനങ്ങിയിട്ടില്ല. ഇന്നും അയാള്‍ എന്നെക്കുറിച്ച് പറഞ്ഞ അശ്ലീലം അസംഖ്യം ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെക്കുറിച്ച് എഴുതിയ അശ്ലീല വാക്കുകളും പ്രയോഗങ്ങളും പൊലീസിനുമുന്നില്‍ വിശദീകരിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് തോന്നിയത്. പരാതി നല്‍കിയപ്പോള്‍ അയാള്‍ എവിടെയുളളതാണ്, എന്താണ് ചെയ്യുന്നത് എന്ന് അറിയാമോ എന്നൊക്കെയാണ് ചോദിച്ചത്. അയാളെ ഞാന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടില്‍. സാധാരണക്കാരനായ ഒരാളെ പിടിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ നമ്മുടെ സംവിധാനങ്ങള്‍. ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതി വന്നിരിക്കുന്നു'-സ്മൃതി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ വരുന്ന അശ്ലീല കമന്റുകളെ അവഗണിക്കുകയാണ് പതിവ് എന്നാല്‍ അത് എല്ലാ പരിധിയും വിട്ടപ്പോഴാണ് നിയമപരമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചത്. ഒരാള്‍ക്കെങ്കിലും ബോധമുദിക്കുമെന്ന ധാരണയിലാണ് കേസ് കൊടുത്തത് എന്നാല്‍ നിരാശയായിരുന്നു ഫലം -സമൃതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരി 19-നാണ് സ്മൃതി പരുത്തിക്കാടിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനാണ് ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനല്‍ അവതാരകനെതിരെ കേസെടുത്തത്. ഐ പി സി സെക്ഷന്‍ 365 എ(ലൈംഗികച്ചുവയോടെയുളള അധിക്ഷേപം), 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മീഡിയാ വണ്‍ ചാനലിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായ സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം നടന്നത്. വംശീയവും ലൈംഗികവുമായ അധിക്ഷേം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചാരണങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലും ബിജെപി ആർ എസ് എസ് ചായ് വുളള ഗ്രൂപ്പുകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്മൃതിക്ക് പിന്തുണയുമായി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു.