യുദ്ധങ്ങളും കലാപങ്ങളും വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ഇരകളാകുന്നത് കുട്ടികളാണെന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുക്രൈനില്‍ നിന്നുവരുന്ന വാര്‍ത്തകളും വ്യത്യസ്തമല്ല. 10 ലക്ഷം കുട്ടികളാണ് ഇതുവരെ യുദ്ധമുഖത്തു നിന്ന് പലായനം ചെയ്തതെന്ന് യുണിസെഫിന്‍റെ കണക്കുകള്‍ പറയുന്നു. ശേഷിക്കുന്ന 65 ലക്ഷം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ലോക രാഷ്ട്രങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. കൊടും തണുപ്പില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ നൂറു കണക്കിന് കിലോമീറ്റര്‍ കാല്‍നടയായാണ് കുട്ടികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികള്‍ മഞ്ഞുമൂടിയ പാതകളില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്.
കൂടാതെ, ഈ കുഞ്ഞുങ്ങള്‍ പലവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. കുട്ടിക്കടത്തിനുള്ള സാധ്യതയും രാജ്യാന്തര ഏജന്‍സികള്‍ ഭയക്കുന്നു. തനിച്ചെത്തിയ കുട്ടികളെ കണ്ടെത്തി എത്രയും വേഗം അവരുടെ റജിസ്ട്രേഷനും സുരക്ഷിത താമസവും ഉറപ്പാക്കണമെന്ന് പോളണ്ടടക്കമുള്ള അയല്‍ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അനാഥരായെത്തിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയോ മറ്റ് രക്ഷിതാക്കളെയോ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സേവ് ദ ചില്‍ഡ്രനിന്റെ റിസര്‍ച്ച് പ്രകാരം 2017 മുതല്‍ ലോകത്തില്‍ 420 മില്യണ്‍ കുട്ടികള്‍ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. അഫ്ഗാനിസ്ഥാന്‍, സെന്‍ട്രല്‍ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. യുദ്ധങ്ങളിലൂടെ കുട്ടികള്‍ക്ക് വിശപ്പും ആരോഗ്യപ്രശ്‌നങ്ങളും മാത്രമല്ല ലൈംഗികാതിക്രമണവും നേരിടുന്നതായി നേരത്തെ 'മ്യൂണിക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ ചാരിറ്റി' എന്ന സംഘടന സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.