ജനുവരി 20 നാണ് അമേരിക്കയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. രണ്ടു മാസം കഴിഞ്ഞ് മാർച്ച് 20 ആയപ്പോൾ അത് 19,000 ആയി. ഇന്നിപ്പോൾ കേസുകളുടെ എണ്ണം മൂന്നു ലക്ഷത്തോളമായി. അമേരിക്കയിലെ നിയന്ത്രണങ്ങൾ ഏപ്രിൽ അവസാനം വരെയെങ്കിലും ഉണ്ടാകുമെന്നും മരണങ്ങളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലെത്താമെന്നും പ്രവചിച്ചിരിക്കുന്നത് അമേരിക്കൻ പ്രസിഡന്‍റു തന്നെയാണ്.
ജനുവരി 29 നാണ് കേരളത്തിൽ ഒന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു മാസം കഴിഞ്ഞ് മാർച്ച് 29 ന് കേസുകൾ 165 ആയി. രണ്ടുമാസം കഴിഞ്ഞപ്പോൾ അമേരിക്കയിൽ കേസുകൾ 19000 ആയി എന്ന് ഓർക്കുക. അമേരിക്കയിൽ പത്തിരട്ടി ജനസംഖ്യയുണ്ട്. ജനസംഖ്യാനുപാതികമായി പറഞ്ഞാൽ പോലും രണ്ടുമാസം കഴിഞ്ഞപ്പോഴത്തെ കേരളത്തിന്‍റെ പത്തിരട്ടി കേസുകളിൽ അധികം അമേരിക്കയിൽ ഉണ്ടായിരുന്നു.
ഇതൊരു ഫ്ലൂക്ക് (പൊട്ട ഭാഗ്യം) ആണെന്ന് വേണമെങ്കിൽ നമുക്ക് പറയാം. അതുകൊണ്ട് ജനുവരി 29 ന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ചില രാജ്യങ്ങളിലെ രണ്ടു മാസം കഴിഞ്ഞുള്ള കേസുകളുടെ എണ്ണം നോക്കാം.
ഇറ്റലി - ആദ്യ കേസ് ജനുവരി 29; മാർച്ച് 29 - 97869 കേസുകൾ.
ഫിലിപ്പീൻസ് - ആദ്യ കേസ് ജനുവരി 29; മാർച്ച് 29 - 1418 കേസുകൾ. രണ്ടും കേരളത്തിലേക്കാൾ കൂടുതൽ, ഇറ്റലിയിൽ മരണം പതിനായിരം കടന്നു. കേരളത്തിൽ മരണം ഇപ്പോൾ രണ്ടു മാത്രം.
നമുക്ക് ശേഷം കേസുകൾ റിപ്പോർട്ട് ചെയ്ത ചില രാജ്യങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കാം.
ജനുവരി 30 നാണ് സ്‌പെയിനിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നവിടെ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ.
ജനുവരി 30 നാണ് യു കെ യിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ന് കേസുകളുടെ എണ്ണം 25000 ന് മുകളിൽ.
ഫെബ്രുവരി 3 ന് ബെൽജിയത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ഇന്ന് 13000 ന് മുകളിൽ.
ഫെബ്രുവരി 24 ന് സ്വിറ്റ്‌സർലണ്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ഇന്ന് 17000 ന് മുകളിൽ.
ഈ പറഞ്ഞ രാജ്യങ്ങളിൽ ഫിലിപ്പീൻസ് ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം വികസിത രാജ്യങ്ങളാണ്. അതിനാൽ അവിടങ്ങളിൽ കൂടുതൽ ടെസ്റ്റിംഗ് നടക്കുന്നതുകൊണ്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. അപ്പോൾ കേരളത്തിൽ സംഭവിച്ചത് പൊട്ടഭാഗ്യം അല്ല. ജനുവരി 29 ന് ശേഷം ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത 34 രാജ്യങ്ങളിൽ കേസുകളുടെ എണ്ണം ആയിരത്തിൽ കൂടുതലായി. കൂടുതൽ ടെസ്റ്റുകൾ ചെയ്‍തത് കൊണ്ടാണെന്ന് വേണമെങ്കിൽ നമുക്ക് വാദിക്കാമെങ്കിലും മൊത്തം മരണം നൂറിൽ കവിഞ്ഞ രാജ്യങ്ങൾ 13 ഉണ്ട്. ഇന്നും കേരളത്തിൽ മരണത്തിന്റെ എണ്ണം രണ്ടാണെന്ന് ചിന്തിക്കണം.
നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത് എന്നുള്ളതിൽ എനിക്ക് ഒരു സംശയവുമില്ല. രണ്ടു വർഷം മുൻപ് നിപ്പ നേരിട്ട പരിചയം ഇത്തരം കേസുകളെ ഗൗരവമായി എടുക്കാൻ നമ്മെ ശീലിപ്പിച്ചു. ട്രാക്കിങ്ങ്, ട്രേസിങ്, ഐസൊലേഷൻ പ്രോട്ടോക്കോൾ ഇവയെല്ലാം നമുക്ക് പരിചിതമായതിനാൽ പെട്ടെന്ന് പ്രയോഗിക്കാൻ സാധിച്ചു. ഇതിന്റെ ക്രെഡിറ്റ് ഈ സർക്കാരിന്റേത് മാത്രമല്ല. വർഷങ്ങളായി ആരോഗ്യ രംഗത്ത് നടത്തിയ മുതൽ മുടക്ക്, അതുണ്ടാക്കിയ പൊതുജനാരോഗ്യ സംവിധാനങ്ങൾ, ആത്മാർത്ഥയുള്ള ആരോഗ്യപ്രവർത്തകർ ഇവയെല്ലാം കൂടിച്ചേർന്നാണ് ഈ വിജയം നമുക്ക് സമ്മാനിച്ചത്. നമുക്കെല്ലാവർക്കും അഭിമാനിക്കാം. അതേ സമയം കേരളത്തെക്കാളും എത്രയോ ആളോഹരി വരുമാനമുള്ള രാജ്യങ്ങളിലും എത്രയോ നല്ല ആരോഗ്യ സംവിധാനങ്ങളുള്ള സ്ഥലങ്ങളിലും മരണസംഖ്യ ആയിരങ്ങൾ കടക്കുന്പോൾ, ഉള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മരണസംഖ്യ പിടിച്ചു നിർത്തിയ സർക്കാരിനെയും അതിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും നമുക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല
ഇന്ന് കൊറോണയുടെ പിടിയിൽ പെട്ട് ചക്രശ്വാസം വലിക്കുന്ന മറ്റു രാജ്യങ്ങളിലെ നേതൃത്വം, ഈ വിഷയത്തെ ആദ്യത്തെ കേസ് ഉണ്ടായ സമയത്ത് എങ്ങനെയാണ് സമീപിച്ചതെന്ന് അന്വേഷിച്ചാൽ കേരളത്തിലെ നേതൃത്വത്തിന്റെ മാറ്റ് നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്നാൽ കൊറോണ ട്വന്റി ട്വൻറി മാച്ച് അല്ല, ഒന്നിൽ കൂടുതൽ ഇന്നിങ്‌സുള്ള ടെസ്റ്റ് മാച്ച് ആണ് എന്ന് ഞാൻ പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഒന്നാം റൌണ്ട് വിജയിച്ചു എന്ന് കരുതി പാഡ് അഴിച്ചുവെച്ച് ഷാംപൈൻ കുടിക്കാൻ സമയമായിട്ടില്ല.