രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതലും യുവാക്കളും മധ്യവയസ്‌കരുമാണെന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 59% പേരും 40 വയസ്സില്‍ താഴെയുള്ളവരാണ്. അതില്‍തന്നെ 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 21-നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനവും ഉണ്ട്. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്ന പൊതു നിഗമനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ലോകത്താകെയുള്ള കണക്കുകളില്‍നിന്നും അത് വ്യക്തമാണ് താനും.
അതിനിടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3072 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു എന്നാണ് വിവരം. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.