ഒരു ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കൊലപാതകം, തീവ്രവാദം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, മയക്കുമരുന്ന് തുടങ്ങി മാരകമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തിയവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് എന്ന് സൗദി ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. അതിൽ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയ തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുംപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
'വധശിക്ഷയ്ക്ക് എതിരായ അപ്പീലുകളെല്ലാം പരിഗണിച്ച ശേഷം സുപ്രീംകോടതിയുടെ അനുമതിയോടെയാണ് വധശിക്ഷകള്‍ നടപ്പാക്കിയത്. വിവിധ ഘട്ടങ്ങളിലായി 13 ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നത്. സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തി, രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തി, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഭൂരിഭാഗം പേരും ചെയ്തത്' എന്ന് സൗദിയുടെ ഔദ്യോഗിക ദിനപ്പത്രമായ അല്‍ അറേബ്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനി പൗരന്മാര്‍ക്കെതിരെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളും ഗൂഢാലോചനയും ചുമത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞവര്‍ഷം 69 വധശിക്ഷകളാണ് സൗദിയില്‍ നടപ്പാക്കിയത്. ലോകത്ത് 50 രാജ്യങ്ങളില്‍ വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. 2020 ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 483 വധശിക്ഷകളില്‍ 88 ശതമാനവും ഇറാന്‍, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്. സൗദി അറേബ്യയിലെ ഔദ്യോഗിക മതം ഇസ്ലാമാണ്. അതുകൊണ്ടുതന്നെ നീതിന്യായ വ്യവസ്ഥ ശരീഅ നിയമത്തിൽ അധിഷ്ഠിതവുമാണ്. വാളുകൊണ്ട് ശിരഛേദം നടത്തിയും, കല്ലെറിഞ്ഞും, ഫയറിംഗ് സ്ക്വാഡുപയോഗിച്ചുമൊക്കെയാണ് വധശിക്ഷ നടപ്പാക്കുക.