1940 മാർച്ച് 13, വൈകുന്നേരം. ലണ്ടനിലെ കാക്സ്റ്റൺ ഹാൾ അന്ന് നിറഞ്ഞു കവിഞ്ഞിരിക്കുകയായിരുന്നു. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ, റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റി എന്നിവയുടെ സമ്മേളനത്തിനുള്ള വേദിയായിരുന്നു അത്. ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷുകാർക്കിടയിൽ ചുരുക്കം ചില ഇന്ത്യക്കാരും സന്നിഹിതരായിരുന്നു. അവർക്കിടയിൽ വളരെ രഹസ്യമായി നുഴഞ്ഞു കയറിയ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു. പേര് ഉദ്ധം സിംഗ്. അയാളുടെ ഓവർ കോട്ടിനുള്ളിൽ നല്ല കനമുള്ള ഒരു പുസ്തകമുണ്ടായിരുന്നു. ആ പുസ്തകത്തിന്‍റെയുള്ളില്‍ വളരെ സമർത്ഥമായി ഒളുപ്പിച്ച ഒരു തോക്കും. സമ്മേളനം കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകുന്നതിനെടെ അദ്ദേഹം നേതാക്കളിരുന്ന വേദി ലക്ഷ്യമാക്കി നടന്നു. അവിടെയുണ്ടായിരുന്ന പഞ്ചാബ് മുന്‍ ഗവർണർ ലെഫ്റ്റനന്റ് മൈക്കിൾ ഒ’ഡ്വയറിന്‍റെ മുന്നില്‍ ചെന്നു നിന്നു... തോക്കെടുത്തു... പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്... ഠേ... ഠേ... ഠേ... 1919 ഏപ്രിൽ 13-ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലബാഗിൽ കൊല്ലപ്പെട്ട 379 പേര്‍ക്ക് മോക്ഷം കിട്ടിയത് അന്നായിരുന്നു.
ബ്രിട്ടീഷ് കോടതിയില്‍ വിചാരണക്കിടെ അയാള്‍ പറഞ്ഞു 'എന്റെ പേര് ഉദ്ധം സിംഗ്. ഞാൻ തന്നെയാണ് മൈക്കിൾ ഓ'ഡ്വയറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. എനിക്ക് ചാവാൻ ഒരു മടിയുമില്ല.. ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിൽപ്പരം ഒരു പുണ്യം വേറെയുണ്ടോ.. ?' ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയത് മൈക്കിൾ ഓ'ഡ്വയറായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ റൗലറ്റ് നിയമപ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആയിരക്കണക്കിനു സാധാരണക്കാര്‍ ജാലിയൻ വാലാബാഗില്‍ ഒത്തുചേര്‍ന്നത്.
ഉപല്ലി ഗ്രാമത്തിലെ സർദാർ തെഹൽ സിങ്ങിന്റെ മകനായി 1899 ഡിസംബർ 26ന് സങ്ക‌്‌രൂർ ജില്ലയിലെ സുനാമിലാണ് ഉദ്ധം സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊള്ളുന്ന കാലം. ഭഗത് സിങ്ങും അദ്ദേഹത്തിന്റെ വിപ്ലവ ഗ്രൂപ്പും ഉദ്ധം സിംഗിനെ ആഴത്തിൽ സ്വാധീനിച്ചു. 1920-ൽ ഉദ്ധം സിംഗ് ഇംഗ്ലണ്ടിലേക്ക് യാത്രയായി. അവിടെനിന്ന് ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് അമേരിക്കയിലേക്കും. 1927-ൽ ഭഗത്‌സിങ് പറഞ്ഞതനുസരിച്ച് വെടിക്കോപ്പും റിവോൾവറുകളുമായി തിരികെ ഇന്ത്യയിലേക്ക്. അപ്രതീക്ഷിതമായി ബ്രിട്ടീഷ് പട്ടാളത്തിന്‍റെ പിടിലായി അദ്ദേഹം. തുടര്‍ന്ന് നാലുവര്‍ഷം ജയിലില്‍.
ജയിലിൽ കഴിയുമ്പോഴാണ് ഉദ്ധം സിംഗ് തന്റെ പേര‌് റാം മുഹമ്മദ് സിങ് ആസാദ് എന്നാക്കിയത്. മതങ്ങൾ സൃഷ്ടിക്കുന്ന വിഭാഗീയതയ്‌ക്കും വർഗീയവികാരത്തിനും സാമ്രാജ്യത്വ അധീശത്വത്തിനും എതിരെ ആയിരുന്നു ഈ പേരുമാറ്റം. ഹിന്ദുവും മുസ്ലിമും സിഖും സ്വാതന്ത്ര്യപ്പോരാളിയും കൂടിച്ചേരുന്ന ഒരു മനുഷ്യനാണ് താനെന്ന് റാം മുഹമ്മദ് സിങ് ആസാദ് എന്ന നാമത്തിലൂടെ ഉദ്ധം സിംഗ് പ്രഖ്യാപിച്ചു.
സ്വേച്ഛാധിപതിയായ മൈക്കൽ ഒ' ഡ്വയറിനെ വധിച്ച ഉദ്ധം സിംഗിന്‍റെ പ്രവൃത്തിയെ അന്ന് ഗാന്ധിജിയും നെഹ‌്റുവും തള്ളിപ്പറഞ്ഞു. ലോകം അംഗീകരിച്ച ധീര വിപ്ലവകാരിയായ ഉദ്ധം സിംഗിനെ 1962-ൽ അതേ നാവുകൊണ്ടുതന്നെ ജവാഹർലാൽ നെഹ്റു ‘മഹാനായ രക്തസാക്ഷി'എന്നു തിരുത്തിപ്പറഞ്ഞതായി ചരിത്രം. 1974-ൽ സാധുസിങ് തിന്റ എന്ന എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് ഉദ്ധം സിംഗ്ന്റെ ഉത്ഖനനംചെയ‌്ത അവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിച്ചു. ഇന്ദിരാഗാന്ധി, ശങ്കർ ദയാൽ ശർമ, സെയിൽ സിങ് എന്നിവർ ചേർന്നാണ് ഉധം സിങ്ങിന്റെ ശവമഞ്ചം സ്വീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ദഹിപ്പിക്കുകയും ചിതാഭസ്‌മം സത‌്‌ലജിൽ നിമജ്ജനം ചെയ്യുകയും ചെയ‌്തു. അതിൽ കുറച്ചു ചാരം കലശത്തിലാക്കി ജാലിയൻവാലാബാഗിൽ സൂക്ഷിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക