തിരുവനന്തപുരം: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് നാമമാത്രമായ നിരക്കിൽ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ എണ്ണം 1180 ആയി. 14 ജില്ലകളിലും കുടുംബശ്രീ മീഷൻ മുഖേന ഒരുക്കിയ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം 110, കൊല്ലം 82, പത്തനംതിട്ട 59, ആലപ്പുഴ 89, കോട്ടയം 82, ഇടുക്കി 51, എറണാകുളം 114, തൃശ്ശൂർ 97, പാലക്കാട് 102, മലപ്പുറം 128, വയനാട് 28, കോഴിക്കോട് 105, കണ്ണൂർ 90, കാസറഗോഡ് 43 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി 20 രൂപയ്ക്കാണ് (പാഴ്‌സലിന് 25 രൂപ) ഊണ് നൽകുന്നത്. 10% സൗജന്യ ഊണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലൂടെ നിരാലംബർക്കും കിടപ്പിലായവർക്കും നൽകുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം ശരാശരി രണ്ടു ലക്ഷം ഊണ് ആണ് വിറ്റഴിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ജനകീയ ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ നേട്ടം ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 1180 ഹോട്ടലുകള്‍ വഴി 4885 കുടുംബശ്രീ അംഗങ്ങൾക്കാണ് ഉപജീവനമാർഗം തെളിഞ്ഞത്. 2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം കേരളം പദ്ധതിയുടെ ഭാഗമായാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംവിധാനവും ആരംഭിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദരിദ്ര്യ നിർമാർജന മിഷനെ ഏൽപ്പിക്കുകയായിരുന്നു.
ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഊണിനു 10 രൂപ സബ്‌സീഡിയും ജനകീയ ഹോട്ടൽ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാൻ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോൾവിംഗ് ഫണ്ടും നൽകുന്നു. യൂണിറ്റുകളുടെ പ്രവർത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യമായി നൽകും. ജനകീയ ഹോട്ടലുകളിലേക്ക് കിലോയ്ക്ക് 10.90 രൂപ സബ്‌സിഡി നിരക്കിൽ അരി സംഭരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സഹായവും ലഭിക്കുന്നുണ്ട്.