ജെനിവ: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ ഒരു സെക്കന്റില്‍ ഒരു കുട്ടി വീതം അഭയാര്‍ത്ഥിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24 -ന് റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം 1.4 ദശലക്ഷം കുട്ടികൾ അഭയാർഥികളായി മാറിയെന്നും യുണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് മൂന്ന് ദശലക്ഷത്തിലധികം ആളുകൾ യുക്രൈനില്‍ നിന്ന് പലായനം ചെയ്തു. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്.
യുക്രൈനില്‍ കഴിഞ്ഞ 20 ദിവസങ്ങളിലായി ഓരോ ദിവസവും 70,000-ത്തിലധികം കുട്ടികൾ അഭയാർത്ഥികളായി മാറുകയാണ്. കുട്ടികള്‍ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. നിരപരാധികളായ ഒരുപാട് പേര്‍ക്കാണ് ജീവനും സ്വത്തും നഷ്ടമാകുന്നത്. രാജ്യത്തെ 65 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. ലോക രാഷ്ട്രങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. കൊടും തണുപ്പില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ നൂറു കണക്കിന് കിലോമീറ്റര്‍ കാല്‍നടയായാണ് കുട്ടികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികള്‍ മഞ്ഞുമൂടിയ പാതകളില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട് - ജെയിംസ് എൽഡർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കൂടാതെ, യുദ്ധത്തിനിടയില്‍ കുട്ടികള്‍ പലവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. കുട്ടിക്കടത്തിനുള്ള സാധ്യതയും രാജ്യാന്തര ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. തനിച്ചെത്തിയ കുട്ടികളെ കണ്ടെത്തി എത്രയും വേഗം അവരുടെ റജിസ്ട്രേഷനും സുരക്ഷിത താമസവും ഉറപ്പാക്കണമെന്ന് പോളണ്ടടക്കമുള്ള അയല്‍ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അനാഥരായെത്തിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയോ മറ്റ് രക്ഷിതാക്കളെയോ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജ്ജിതമാക്കാന്‍ യുണിസെഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.