കൊച്ചി: വധഗൂഢാലോചന കേസിലെ പ്രതിയും നടനുമായ ദിലീപിനെ ഫോണ്‍ വിളിച്ചതില്‍ വിശദീകരണവുമായി ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍. മറ്റൊരാളുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബര്‍ അറ്റാക്കിനെക്കുറിച്ച് പറയാനാണ് ദിലീപ് തന്നെ വിളിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് താന്‍ ദിലീപിനെ തിരിച്ച് വിളിച്ചതെന്നുമാണ് ഡി ഐ ജിയുടെ വിശദീകരണം. ദിലീപും ഡി ഐ ജിയും തമ്മില്‍ 4 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ദിലീപ് ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി കോടതിയില്‍ സമര്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള ഫോണ്‍ വിളി നടന്നത്. ജനുവരി എട്ടിന് രാത്രി 10. 04 നായിരുന്നു ഡി ഐ ജി ദിലീപിനെ വിളിച്ചത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഡി ഐ ജി ദിലീപിന് ചോര്‍ത്തി നല്‍കിയോയെന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതേസമയം, വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി . കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെതാണ് വിധി. ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയത്. ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഫോണിൽ നിന്നും നീക്കം ചെയ്‌തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ലാബില്‍ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ എത്ര സന്ദേശങ്ങള്‍ നശിപ്പിച്ചുവെന്നോ ഏതൊക്കെ സന്ദേശങ്ങളാണ് നശിപ്പിച്ചതെന്നോ ദിലീപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദിലീപ് മൊബൈലില്‍ കൃത്രിമം കാട്ടിയതായി മുംബൈ ലാബില്‍ നിന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.