തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സ്ത്രീ വിരുദ്ധ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യവും ധിക്കാരവുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിണറായി വിജയന്‍റെ പോലീസ് കുട്ടികള്‍ക്കെതിരെ വരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അധികാരം കൈയില്‍ കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് അന്ധത ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെതിരെ സാധാരണക്കാരുടെ സമരമാണ് നടക്കുന്നത്. ഈ സമരത്തിന് യു ഡി എഫിന്‍റെ പിന്തുണയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് പോലും സ്ത്രീകളെ ആക്രമിക്കുന്ന പിണറായി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. കെ റെയില്‍ പദ്ധതിയെ പ്രതികൂലിക്കുന്നവരെ ഇത്തരം രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. യു ഡി എഫ് എം എല്‍ എ മാര്‍ സമരം നടത്തുന്നവരെ പോയി കാണും. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കും. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളോടും കുട്ടികളോടും സംസാരിക്കും. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് വാദിക്കുന്ന സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത് - വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് യു ഡി എഫ് എം എല്‍ എമാര്‍ ചോദ്യോത്തരവേള ബഹിഷ്കരിച്ചു. നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇത് ചട്ട വിരുദ്ധമാണെന്നും ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നും പ്രതിപക്ഷത്തോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. തുടര്‍ന്ന് സഭ തൽക്കാലം നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിച്ചു. നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. വോട്ട് ഓൺ അക്കൗണ്ട് പാസാക്കലായിരുന്നു പ്രധാന അജണ്ട.