ഡല്‍ഹി: കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ. ജനങ്ങളുടെ വസ്തു കയ്യേറാന്‍ സര്‍ക്കാരിന് യാതൊരുവിധത്തിലുള്ള അവകാശവുമില്ലെന്നും അത് തടയാന്‍ സാധിക്കാത്തത് പ്രതിപക്ഷത്തിന്‍റെ കഴിവുകേടാണെന്നും കമാല്‍ പാഷ കുറ്റപ്പെടുത്തി. കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിന്‍റെ പേരിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഇരു പാര്‍ട്ടികളെയും റിട്ട. ജസ്റ്റിസ് വിമര്‍ശിച്ചിരിക്കുന്നത്. ദുബായില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കെ റെയിലുമായി ബന്ധപ്പെട്ട തന്‍റെ നിലപാട് വ്യക്തമാക്കിയത്.
നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. കെ റെയിലിന്‍റെ പേരില്‍ സാധാരണക്കാരായ സ്ത്രീകളെയും കുട്ടികളെയും പോലീസ് തല്ലിയോടിക്കുകയാണ്. ജനങ്ങള്‍ പ്രതിഷേധിക്കുന്നത് അവരുടെ ആശങ്ക കൊണ്ടാണ്. എന്നാല്‍, ഭൂമി കയ്യേറാൻ അനുമതി നൽകിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി ചോദ്യം ചെയ്യേണ്ടതാണ്. സുപ്രീം കോടതിയിൽ ഇത് ചോദ്യം ചെയ്യാൻ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും കമാൽ പാഷ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെ റെയില്‍ പ്രതിഷേധത്തിനിടയില്‍ പോലീസ് ലാത്തികൊണ്ട് കുത്തിയെന്ന ആരോപണവുമായി സ്ത്രീകള്‍ രംഗത്തെത്തി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും വലിച്ചിഴച്ചെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. മുന്‍കൂട്ടി അറിയിക്കാതെ സര്‍വ്വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയും സര്‍വ്വേ കല്ലുകള്‍ പിഴുത് കളയുകയും ചെയ്തു. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായിലാണ് പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.