തിരുവനന്തപുരം: കെ റെയില്‍ സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലെടുത്ത് കളഞ്ഞാല്‍ പദ്ധതിയില്ലാതാകുമെന്ന് വിചാരിക്കുന്നത് വെറും തെറ്റിധാരണയാണെന്നും പ്രതിപക്ഷം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്ന സമരമാണിത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി ചോദിച്ചു.
കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നതെന്നും കോടിയരി ആരോപിച്ചു. ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇടതു മുന്നണി ബിജെപിക്കെതിരെ ഒരു ബദല്‍ ആകാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നവര്‍ക്ക് ബിജെപിയുടെയോ എസ്ഡിപിഐയുടെ പരിപാടിയിൽ പോകാൻ താത്പര്യമുണ്ടെന്നും കോടിയേരി ആരോപിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എങ്ങനെ ബിജെപിയെ നേരിടുമെന്നാണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോഴിക്കോട് കല്ലായില്‍ കെ റെയില്‍ പ്രതിഷേധത്തിനിടയില്‍ പോലീസ് ലാത്തികൊണ്ട് കുത്തിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും വലിച്ചിഴച്ചെന്നും ഇവര്‍ ആരോപിച്ചു. മുന്‍കൂട്ടി അറിയിക്കാതെ സര്‍വ്വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയും സര്‍വ്വേ കല്ലുകള്‍ പിഴുത് കളയുകയും ചെയ്തു. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍വ്വേ കല്ല് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇന്നും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി.