ഗുജറാത്ത്: ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. നിയമസഭയില്‍ വിദ്യാഭ്യാസ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പാഠ്യപദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി പ്രഖ്യാപിച്ചത്. ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യായനവർഷം മുതല്‍ ഭഗവത് ഗീതയിലെ ഭാഗങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനാണ് തീരുമാനം. ഭഗവത് ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും രാജ്യത്തിന്റെ പരിപാവനമായ സംസ്‌കാരവും പാരമ്പര്യവും വിദ്യാര്‍ത്ഥികളിലെത്തിക്കാനായാണ് ഭഗവത് ഗീത പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധി, വിനോദ് ബാവേ തുടങ്ങിയ മഹാന്മാര്‍ ഗീതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പാഠപുസ്തകങ്ങളിലുള്‍പ്പെടുത്തും. എല്ലാ കുട്ടികളും നിര്‍ബന്ധമായി ഇത് പഠിക്കേണ്ടിവരും. ഇത് പരീക്ഷാ ചോദ്യപ്പേപ്പറുകളിലുണ്ടാകും- വിദ്യാഭ്യാസ സെക്രട്ടറി വിനോദ് റാവു പറഞ്ഞു. ഗീതയിലെ മാനവിക മൂല്യങ്ങള്‍, കര്‍മ്മ യോഗ സങ്കല്‍പ്പം, നേതൃപാഠങ്ങള്‍, പ്രതിഫലമാഗ്രഹികാതെയുളള കര്‍മ്മം തുടങ്ങിയവ പാഠപുസ്തകത്തിലുള്‍പ്പെടുത്തുമെന്നും ഭഗവത് ഗീതയുമായി ബന്ധപ്പെട്ട് ശ്ലോകപാരായണം, ചോദ്യോത്തര മത്സരങ്ങള്‍, നാടകം, ചിത്രരചന, പ്രസംഗ മത്സരം തുടങ്ങിയ സംഘടിപ്പിക്കുമെന്നും വിനോദ് റാവു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുജറാത്തിനുപിന്നാലെ കര്‍ണാടകയും ഭഗവത് ഗീത പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനൊരുങ്ങുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും ഭഗവത് ഗീത നിര്‍ബന്ധമായും പഠിക്കണമെന്ന് കര്‍ണാടക പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ് നാഗേഷ് പറഞ്ഞു. കുട്ടികള്‍ രാജ്യത്തിന്റെ സംസ്‌കാരം മറന്നുകൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുള്‍പ്പെടെയുളള മഹാന്മാര്‍ ഗീതയില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടവരാണ്. കുട്ടികളെ ധാര്‍മ്മിക ശാസ്ത്രത്തില്‍ ബോധവാന്മാരാക്കാന്‍ ഗീത പഠിക്കുന്നത് ഉപകാരപ്പെടുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.