ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ക്ക് ജാമ്യം. ഇടുക്കി മുട്ടം ജില്ലാ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലാക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഏഴും എട്ടും പ്രതികളായ ജസിൻ ജോയി, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതി നിഖില്‍ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് പ്രധാന വ്യവസ്ഥ. പ്രതികള്‍ക്ക് വേണ്ടി കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകനാണ് ഹാജരായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി പത്തിനാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടയില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്ന സമയത്ത് ധീരജും കുറച്ച് എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളും പുറത്തേക്ക് വന്നു. ആ സമയം കോളേജിന് പുറത്ത് നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിഖില്‍ പൈലി ധീരജിനെ കുത്തിയെന്നാണ് സാക്ഷി മൊഴി. അക്രമം തടയാന്‍ ശ്രമിച്ച എസ് എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു.