ഡല്‍ഹി: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാര്യത്തില്‍ വൈകാതെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഗോള സന്തോഷ സൂചികയുടെ 2022-ലെ റിപ്പോര്‍ട്ട് പങ്കുവെച്ചാണ് കേന്ദ്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തയാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുളള 146 രാജ്യങ്ങളുടെ പട്ടികയില്‍ 136-ാം സ്ഥാനത്താണ് ഇന്ത്യ. സന്തോഷത്തിനുപുറമേ, ആഗോളതലത്തില്‍ പട്ടിണിയുടെയും സ്വാതന്ത്ര്യത്തിന്റെയും സൂചികകളിലെ ഇന്ത്യയുടെ റാങ്കും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 101, സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ 119, സന്തോഷസൂചികയില്‍ 136, പക്ഷേ വൈകാതെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 2021 ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഇന്ത്യയുടെ സ്ഥാനം 136 തന്നെയായിരുന്നു. ആ റിപ്പോര്‍ട്ട് പ്രകാരം 149 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ136-ാം സ്ഥാനത്ത് എത്തിയത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. തുടർച്ചയായ അഞ്ചാം തവണയും ഏറ്റവും സന്തോഷം കൂടിയ രാജ്യം ഫിന്‍ലാന്‍ഡ് ആണ്.
സന്തോഷ സൂചികാ പട്ടികയില്‍ ഇന്ത്യയുടെ അയല്‍ക്കാരെല്ലാം ഇന്ത്യക്ക് മുന്നിലാണ്. രാഷ്ട്രീയ അസ്ഥിരത നിരന്തരം വേട്ടയാടുന്ന പാകിസ്ഥാന്‍ പട്ടികയില്‍ ഇന്ത്യക്ക് മുന്നില്‍ 103-ാം സ്ഥാനത്താണ്. ഒരുകാലത്ത് പട്ടാള അട്ടിമറിയിലൂടെ എച്ച് എം ഇര്‍ഷാദ് ഭരിച്ചിരുന്ന ബംഗ്ലാദേശ് 99-ാം സ്ഥാനത്താണ്. യാഥാസ്ഥിതികമെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന ചില രാജ്യങ്ങളെല്ലാം ഈ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. സന്തോഷ സൂചികയുടെ അളവുകോല്‍ അനുസരിച്ച് ആ രാജ്യത്തെ ജനങ്ങള്‍ ഹാപ്പിയാണോ എന്നാണ് പരിശോധിക്കപ്പെടുന്നത്. എന്നാല്‍ ഹാപ്പിനെസ് ഇന്‍ഡെക്‌സ് കണക്കാക്കാന്‍ ഐക്യരാഷ്ട്ര സഭ ഉപയോഗിക്കുന്ന മാനദണ്ഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാജ്യത്തെ സുഭദ്രമായ ഭരണ വ്യവസ്ഥയും അഴിമതി രഹിത സര്‍ക്കാരുകളും.