തിരുവനന്തപുരം: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. ജനങ്ങളുടെ പ്രശ്നം മനസിലാക്കി കൂടെ നില്‍ക്കുകയാണ് ഈ സമയം കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. പാര്‍ട്ടി സമരം ഏറ്റെടുത്ത സാഹചര്യത്തില്‍ ഭരണപക്ഷവുമായി ഒരു വേദി പങ്കിടുന്നത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തും. സ്വത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഈ പദ്ധതി ജനസമൂഹത്തെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ഈ ആശങ്ക മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. സോണിയഗാന്ധി അനുവാദം നല്‍കിയാല്‍ സെമിനാറില്‍ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നത് കെ റെയിലിനെക്കുറിച്ച് സംസാരിക്കാനല്ല. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാറിലാണ് താൻ പങ്കെടുക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് കെ സുധാകരന്‍ രംഗത്തെത്തിയത്.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സെമിനാറിലേക്ക് ആര്‍ ചന്ദ്രശേഖരന്‍, ശശി തരൂര്‍ എം പി, കെ വി തോമസ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍, കെ സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാതെ ഐ എന്‍ ടി യു സി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ മടങ്ങി പോയിരുന്നു. 'മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. 'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അനുബന്ധ പരിപാടികളില്‍ കെ പി സി സി വിലക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് സി പി എം പ്രതികരിച്ചു.