കുടുംബം നോക്കാനായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് മുന്‍ അഫ്ഗാന്‍ ധനമന്ത്രി. താലിബാന്‍ അഫ്ഗാന്‍ കീഴടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഖാലിദ് പയേന്ദയാണ് ഇപ്പോള്‍ അമേരിക്കയിലെ വാഷിംഗ്ടണില്‍ ഊബര്‍ ഡ്രൈവറായി ജോലിചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ പിടിച്ചടക്കുന്നതിന് ദിവസങ്ങള്‍ മുന്‍പാണ് ഖാലിദ് പയേന്ദ ധനമന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് അദ്ദേഹം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ആദ്യത്തെ സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിച്ച ഖാലിദ് ഇന്ന് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. നാല് മക്കളുളള ഖാലിദിന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം തികയാതെ വന്നപ്പോഴാണ് അദ്ദേഹം രാത്രി ടാക്‌സി ഓടിക്കാന്‍ തീരുമാനിച്ചത്.
'2020 ല്‍ എന്റെ അമ്മ കൊവിഡ് ബാധിതയായി മരിച്ചു. അഫ്ഗാനിലെ ഒരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രിയില്‍ കിടന്നാണ് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞത്. അഫ്ഗാന്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയപ്പോള്‍ അമേരിക്കയിലോട്ട് പലായനം ചെയ്യേണ്ടിവന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ ഒരിടവുമില്ല. മാതൃരാജ്യത്തിലും ഇപ്പോള്‍ താമസിക്കുന്നയിടത്തുമെല്ലാം ഞങ്ങളിപ്പോള്‍ അന്യരാണ്. സത്യത്തില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ ഞാനുള്‍പ്പെടെയുളള ഭരണാധികാരികള്‍ ഒരുപരിധിവരെ കാരണക്കാരാണ്. അമേരിക്ക അഫ്ഗാനെ കൈവിട്ടപ്പോള്‍ അതില്‍നിന്ന് കരകയറാനുളള ശക്തി അഫ്ഗാനുണ്ടായിരുന്നില്ല-ഖാലിദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. തുടർന്ന് അവർ ഭരണത്തിലിരിക്കുന്ന നേതാക്കളെയും അവരെ എതിർക്കുന്ന ജനങ്ങളെയും ഉദ്യോഗസ്ഥരെയുമെല്ലാം കൊലചെയ്തുതുടങ്ങി. ഇതോടെ മിക്ക രാഷ്ട്രീയ നേതാക്കളും ജീവനുവേണ്ടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയായിരുന്നു. അധികാരത്തിലെത്തിയതിനുപിന്നാലെ സ്ത്രീകളുടെയും കുട്ടികളുടെയും മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലുളള നിയമങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്കും സ്‌കൂളിലും പോകരുത്, കാല്‍ പാദം മറയുന്ന വസ്ത്രം ധരിക്കണം. ബന്ധുക്കളായ പുരുഷന്മാർക്കൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ പാടുകയുളളു തുടങ്ങി സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിയന്ത്രണങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്.