കൊച്ചി: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ട എന്നത് കെ പി സി സി നേതൃത്വം ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് മറ്റ് വിയോജിപ്പുകളില്ലെന്നും പാര്‍ട്ടിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നാണ് ശശി തരൂരിന്‍റെ നിലപാട്. വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കാനാണ് ശശി തരൂര്‍ ഉദ്ദേശിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നത് കെ റെയിലിനെക്കുറിച്ച് സംസാരിക്കാനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാറിലാണ് താൻ പങ്കെടുക്കുന്നതെന്നും ശശി തരൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധി അനുവാദം നല്‍കിയാല്‍ ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാമെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സെമിനാറിലേക്ക് ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, ശശി തരൂര്‍ എം പി, കെ വി തോമസ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാതെ ആര്‍. ചന്ദ്രശേഖരന്‍ ഇന്നലെ മടങ്ങി പോയിരുന്നു. 'മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. 'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചിരിക്കുന്നത്.