ഡല്‍ഹി: വിവാദ സിനിമയായ 'ദി കശ്മീര്‍ ഫയല്‍സ്' രാജ്യത്തിന്‍റെ സാമൂഹിക ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ദോഷം വരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1990 കളിൽ ജമ്മു കശ്മീരിൽ നടന്ന ആക്രമണത്തില്‍ 89 കാശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. ഈ തീവ്രവാദ അക്രമത്തില്‍ വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെട്ട 1,635 പേരും കൊല്ലപ്പെട്ടു. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ആദ്യം സംസാരിച്ചത് സിപിഎം ആണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
89 പണ്ഡിറ്റുകളുടെ മരണം തീർച്ചയായും അപലപനീയമാണ്. എന്നാൽ മറ്റ് 1,635 പേരുടെ മരണത്തെക്കുറിച്ച് എന്താണ് സംസാരിക്കാത്തത്? അവരും മനുഷ്യരായിരുന്നില്ലേ?. സംസ്ഥാനത്ത് ധാരാളം സിഖുകാരുണ്ട്, പിന്നെ എന്തിനാണ് പണ്ഡിറ്റുകളുടെ പ്രശ്നം മാത്രം ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു ഭിന്നിപ്പുണ്ടാക്കുന്നത്. ഇത് ഒരു രാഷ്ട്രീയ അജണ്ടയാണ് - യെച്ചൂരി പറഞ്ഞു. ശ്രീനഗറിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് മരണപ്പെട്ടവരുടെ കണക്കുകള്‍ താന്‍ ഇവിടെ വെളിപ്പെടുത്തിയതെന്നുംഅദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിത്. അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തുടങ്ങി വ്യാപക വിമര്‍ശനങ്ങളായിരുന്നു റിലീസിന് പിന്നാലെ കാശ്മീര്‍ ഫയല്‍സിനെതിരെ ഉയര്‍ന്നുവന്നത്.