കശ്മീർ മേഖലയിൽ നടന്ന രണ്ട് വെടിവെയ്പുകളിൽ ഒമ്പത് ഭീകരരും ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. കുല്‍ഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. കുല്‍ഗാമില്‍ ശനിയാഴ്ചയാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. നാലുപേരെ ഇവിടെവെച്ച് സൈന്യം വധിച്ചു. ഞായറാഴ്ച രാവിലെ കുപ്‌വാരയിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്‍റെ ഭാഗമായി അഞ്ചുപേരെയും വധിച്ചുവെന്ന് ഇന്ത്യൻ സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. പോരാട്ടത്തിൽ ഒരു സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി കശ്മീരിലും ലോക്ക് ഡൗൺ തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കുല്‍ഗാമില്‍ വധിച്ചത് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണെന്നാണ് ജമ്മു കശ്മീര്‍ പോലീസ് പറയുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ പ്രദേശവാസികളില്‍ ചിലരെ ഇവര്‍ കൊലപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.