കൊല്‍ക്കത്ത: രാംപൂര്‍ഘട്ടില്‍ നടന്ന കലാപത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘര്‍ഷം നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് മമതയുടെ പ്രസ്താവന. അതേസമയം, സംഘര്‍ഷ മേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എന്നാല്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബിര്‍ഭൂം ജില്ലയില്‍ നടന്ന അക്രമണത്തിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിര്‍ഭൂം രാംപുരഹാത് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസറെയും എസ് ഡി പി ഒയെയും സസ്‌പെന്‍ഡ് ചെയ്യുകയും അക്രമികളെന്ന് കണ്ടെത്തിയ 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ആറ് സ്ത്രീകളും രണ്ട് കൂട്ടികളും കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷനും പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.