ഡല്‍ഹി: കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിക്കെതിരെയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഹിജാബും പരീക്ഷയും തമ്മില്‍ എന്താണ് ബന്ധമെന്നും വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ അറിയിച്ചത്. വിദ്യാര്‍ത്ഥിനികളുടെ ആശങ്ക കണക്കിലെടുത്ത് കേസ് വേഗം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരന്തരമായി ഒരേകാര്യം ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടിയാണ് വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമിന്‍റെ നിറമുള്ള ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാര സ്വാമി രംഗത്തെത്തി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിജാബ് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.