തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തത വരുത്തി കെ റെയില്‍ അധികൃതര്‍. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന സ്ഥലങ്ങള്‍ക്ക് നഷ്ടപരിഹാരമുണ്ടായിരിക്കില്ല. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന ഇടങ്ങള്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ ഭൂമിയില്‍ ഉള്‍പ്പെടുക. ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. കെ റെയില്‍ പാത കടന്നു പോകുന്ന സ്ഥലത്തിന് ഇരുവശവുമുള്ള ഭൂമിയാണ് ബഫര്‍ സോണായി പരിഗണിക്കുക.
കെ റെയില്‍ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഈ പ്രദേശങ്ങളുടെ ഇരുവശത്തുമായി 10 മീറ്റര്‍ വീതിയിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നത്. ഇതില്‍ അഞ്ച് മീറ്ററില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും അനുമതിയുണ്ടായിരിക്കില്ല. ബാക്കി 5 മീറ്ററില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക അനുമതിയും ഉണ്ടായിരിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരുടെ മേൽ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. കെ-റയിൽ കമ്മീഷൻ വീതം വെപ്പിൽ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ധാരണയായെന്ന് ഈ മർദ്ദനം വ്യക്തമാക്കുന്നുവെന്നാണ് സുധാകരന്‍റെ ആരോപണം.