ലഖ്‌നൌ: ഉത്തര്‍പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന മദ്രസ ബോർഡ്. മദ്രസയില്‍ ആദ്യം ചൊല്ലുന്ന പ്രാര്‍ഥനക്ക് ശേഷം ദേശിയ ഗാനം കൂടി ആലപിക്കാനാണ് ബോര്‍ഡിന്റെ പുതിയ നിര്‍ദേശം. യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹം വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികാരികള്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കണമെന്നും ദേശീയ പതാക ഉയര്‍ത്തണമെന്നും 2017 -ലെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്കൂളുകളില്‍ ദേശീയ ഗാനം ആലപിക്കുന്നുണ്ട്. അതുപോലെ തന്നെ മദ്രസകളിലും ആലപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതുവഴി കുട്ടികള്‍ക്ക് ഇന്ത്യയിലെ വൈവിധ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത് - ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം മദ്രസയുടെ സമഗ്രമാറ്റം ഉദ്ദേശിച്ച് നിരവധി തീരുമാനങ്ങള്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ട്. മദ്രസ അധ്യാപക നിയമനത്തിനായി യോഗ്യതാ പരീക്ഷ അടിസ്ഥാനമാക്കിയുള്ള മദ്രസ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് പോലുള്ള പ്രീ-ക്വാളിഫിക്കേഷൻ പരീക്ഷകൾ ആരംഭിക്കാനും തീരുമാനമായി. ഇസ്‌ലാമിക സ്ഥാപനങ്ങൾ സ്വജനപക്ഷപാതത്തോടെയാണ് പ്രവർത്തിക്കേണ്ടതെന്നും ജാവേദ് പറഞ്ഞു. അതേസമയം, അധ്യാപക നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്മെന്‍റിന്‍റെയായിരിക്കും. മദ്രസയിലെ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് ഹാജര്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.