കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലിരിക്കെയാണ് അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയായും സഹദേവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1982 - മാതൃഭൂമിയിലാണ് സഹദേവന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം പരിസ്ഥിതി, സ്ത്രീപക്ഷ എഴുത്തുകള്‍ എന്നിവയും ചേര്‍ത്ത് പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ദൃശ്യമാധ്യമ രംഗത്ത് വേറിട്ട ശബ്ദമായി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. സഫാരി ചാനലിലെ 'രണ്ടാം ലോക മഹായുദ്ധം' എന്ന പരിപാടിയില്‍ അവതാരകനായും ജോലി ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2003-ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി പുതിയ ചുമതല ഏറ്റെടുത്തു. സിനിമയെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന ‘24 ഫ്രെയിംസ്’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.1996 -ല്‍ പാമ്പന്‍ മാധവന്‍ പുരസ്ക്കാരം, 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, ടെലിവിഷന്‍ ചേംബറിന്‍റെ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'കാണാതായ കഥകൾ' എന്ന ചെറുകഥാ സമാഹാരവും അദ്ദേഹം രചിച്ചിട്ടുണ്ട്.