തിരുവനന്തപുരം: കോടതികള്‍ വിമര്‍ശിക്കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരെയല്ല മറിച്ച് ജനജീവിതം ദുഷ്കരമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെയാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്ന കാര്യം എല്ലാവരുമായും ആലോച്ചിച്ചതിന് ശേഷം തീരുമാനിക്കുമെന്നും ഇന്ന് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെതിരെ കേരളാ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രന്‍റെ പ്രതികരണം.
പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായിട്ടില്ല. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡയസ്നോൺ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 6 മണി മുതല്‍ നാളെ 30 ന് വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.