ഇടുക്കി: സംയുക്ത സമര സമിതി നടത്തുന്ന ദേശീയ പണിമുടക്കില്‍ എം എല്‍ എ എ. രാജക്ക് പൊലീസ് മര്‍ദ്ദനം. സമരത്തെ അനുകൂലിച്ച് സംസാരിക്കാനെത്തിയതായിരുന്നു എം എല്‍ എ. വേദി റോഡിനോട് ചേര്‍ന്നാണ് തയ്യാറാക്കിയത്. എം എല്‍ എ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ സമരാനുകൂലികള്‍ റോഡിലിറങ്ങി വാഹനം തടയാന്‍ തുടങ്ങി. ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ച പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ എം.എല്‍.എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ പിന്നെയും വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ എം എല്‍ എ നിലത്ത് വീഴുകയായിരുന്നു. ചെവിക്ക് പരിക്കേറ്റ രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്ഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.
അതേസമയം, സംസ്ഥാനത്ത് നടക്കുന്നത് ഹര്‍ത്താല്‍ അല്ലെന്നും പണിമുടക്ക് മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി ഐ ടി യുവിന്‍റെ മാത്രം പണിമുടക്കല്ലിത്. സംസ്ഥാനത്തെ 20-ലധികം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ രണ്ട് ദിവസത്തെ വേതനം നഷ്ടപ്പെടുത്തിയാണ് സമരത്തെ അനുകൂലിക്കുന്നത്. അതുകൊണ്ട് ഈ സമരത്തെ ആരും ആക്ഷേപിക്കാന്‍ പാടില്ലായെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ദേശിയ പണിമുടക്ക് ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.