തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദ്ദേശമുണ്ട്. മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുവാനും തീരുമാനമായി. പുതുക്കിയ മദ്യനയം അനുസരിച്ച് ഐ ടി പാര്‍ക്കുകകളില്‍ ബാറുകളും പബുകളും പ്രവര്‍ത്തനം ആരംഭിക്കും. കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ പുതിയ മദ്യഷാപ്പുകൾ ആരംഭിക്കുക, ബാർ, ക്ലബ് ലൈസൻസ് ഫീസ് ഉയര്‍ത്തുക, കള്ള് ചെത്തുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പ്പനവരെ നിരീക്ഷിക്കാന്‍ ട്രേയ്ഡ് ആന്‍ഡ് ട്രയ്സ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി രണ്ടുകോടി രൂപ നീക്കിവെക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരും. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല. കര്‍ഷകര്‍ക്ക് പുതിയ രീതി കണ്ടുപഠിക്കാന്‍ അവസരമുണ്ടാക്കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നാണ് ബജറ്റ് അവതരണത്തിനിടയില്‍ മന്ത്രി പറഞ്ഞത്. ഇതിന്‍റെ ഭാഗമായാണ് പുതുക്കിയ മദ്യനയത്തില്‍ കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
#article-793#