തിരുവനന്തപുരം: മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വെല്ലുവിളിക്കുന്ന രീതിയോട് യോജിപ്പില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഷ്ട്രീയ നേതാക്കാന്‍മാര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഐഎൻടിയുസിയുടെ നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു ചാനലിനെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതും തൊഴിലാളി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചത്. ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി ഐ ടി യു പ്രവര്‍ത്തകരും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും ഏഷ്യാനെറ്റ് ന്യൂസിനെതിരെ രംഗത്തെത്തിയിരുന്നു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു എന്നാണ് വിനു വി ജോണ്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകള്‍ ഏഷ്യാനെറ്റിന് മുന്‍പില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അതേസമയം, ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്‍ വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനമാനിച്ചു. ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്‌കരിക്കില്ലെന്ന് സി പി എം അറിയിച്ചു.