കൊച്ചി: സിനിമാ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ. ഫിയോക്ക് ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല. തിയേറ്ററുകള്‍ക്ക് നൂറു ശതമാനവും പ്രവേശനാനുമതി ലഭിച്ച സാഹചര്യത്തിലും ഒ ടി ടി യില്‍ സിനിമ റിലീസ് ചെയ്യുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ല. തിയേറ്റര്‍ വേണ്ടന്ന് പറയുന്ന നടന്മാരോട് ഞങ്ങള്‍ക്ക് നിങ്ങളെയും ആവശ്യമില്ലെന്ന നിലപാടാണ് ഫിയോക്ക് സ്വീകരിച്ചിരിക്കുന്നത്. അതില്‍ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും വിജയകുമാർ പറഞ്ഞു. സംഘടന പിളരുമെന്നത് മാധ്യമ സൃഷ്ടിയാണ്. എല്ലാകാര്യങ്ങളിലും ആലോചിച്ചാണ് സംഘടന തീരുമാനം എടുക്കുന്നതെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് വിലക്കിയിരുന്നു. 'സല്യൂട്ട്’ ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.
അതേസമയം, ഫിയോക്കിന്‍റെ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഫിയോകിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും ഫിയോക്കില്‍ നിന്ന് ഒഴിവാക്കാനാണ് ഭേദഗതി വരുത്തുന്നത്. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍. അതിനാല്‍ ഫിയോക്കിന്‍റെ ഭരണഘടനയില്‍ ഭേദഗതി വരുത്തിയതിന് ശേഷമേ രണ്ട് പേരെയും നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോഴും ഒ ടി ടി റിലീസിനെ ദിലീപും ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു. ഇത് ഫിയോക്കിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ആജീവനാന്ത ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും പുറത്താക്കാമെന്ന നിലപാടിലേക്ക് സംഘടനയിലെ അംഗങ്ങള്‍ തീരുമാനമെടുത്തത്.