ഫിലിം ആര്‍ക്കൈവ്സ് എന്‍. എഫ്. ഡി. സി. ലയിപ്പിക്കുന്നത് ചരിത്രം വളച്ചൊടിക്കാനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. ഫിലിംസ് ഡിവിഷൻ, നാഷണൽ ഫിലിം ആർക്കൈവ്സ് എന്നിവ നമ്മുടെ സിനിമാ പാരമ്പര്യം സൂക്ഷിച്ചു വച്ചിരിക്കുന്ന വലിയ ശേഖരങ്ങളാണ്. ഇവയെ ലാഭത്തിനായി ഉപയോഗിക്കുക എന്നാൽ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കുക എന്നതാണ് ഫലം. ഫിലിംസ് ഡിവിഷൻറെ കയ്യിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഡോക്കുമെന്ററി ദൃശ്യങ്ങൾ വിറ്റ് വെട്ടി ഒട്ടിച്ച് ഇന്നത്തെ ഭരണക്കാരുടെ താല്പര്യത്തിനു ചേർന്ന ചരിത്രം ഉണ്ടാക്കുകയാവും ഫലം. അതുപോലെ ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ മഹനീയ ചലച്ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫിലിം ആർക്കൈവ്സും ലാഭം ലക്ഷ്യമാക്കി പ്രവർത്തിപ്പിച്ചാൽ അതിൻറെ ഫലം ഒരു ദുരന്തമായിരിക്കും. - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാജ്യത്തെ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഫിലിംസ് ഡിവിഷൻ, നാഷണൽ ഫിലിം ആർക്കൈവ്സ്, ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നീ സ്ഥാപനങ്ങളെ നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷനിൽ ലയിപ്പിച്ച് ഒറ്റ സ്ഥാപനം ആക്കാനുള്ള തീരുമാനം നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ഒരു ആക്രമണം ആണ്. വെറുതെ നാല് സ്ഥാപനങ്ങളെ ഭരണസൗകര്യത്തിനു വേണ്ടി ഒരുമിച്ച് ആക്കുകയല്ല ഇവിടെ. നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ഫിലിംസ് ഡിവിഷൻ, നാഷണൽ ഫിലിം ആർക്കൈവ്സ് എന്നിവ നമ്മുടെ സിനിമാ പാരമ്പര്യം സൂക്ഷിച്ചു വച്ചിരിക്കുന്ന വലിയ ശേഖരങ്ങളും. ഇവയെ ലാഭത്തിനായി ഉപയോഗിക്കുക എന്നാൽ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കുക എന്നതാണ് ഫലം. ഫിലിംസ് ഡിവിഷൻറെ കയ്യിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഡോക്കുമെന്ററി ദൃശ്യങ്ങൾ വിറ്റ് വെട്ടി ഒട്ടിച്ച് ഇന്നത്തെ ഭരണക്കാരുടെ താല്പര്യത്തിനു ചേർന്ന ചരിത്രം ഉണ്ടാക്കുകയാവും ഫലം. അതുപോലെ ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ മഹനീയ ചലച്ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫിലിം ആർക്കൈവ്സും ലാഭം ലക്ഷ്യമാക്കി പ്രവർത്തിപ്പിച്ചാൽ അതിൻറെ ഫലം ഒരു ദുരന്തമായിരിക്കും.
ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലും ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയിലും വരാൻ പോകുന്ന മാറ്റങ്ങളും ഇത്തരത്തിൽ തന്നെ ആയിരിക്കും. ലാഭത്തിനായി പ്രവർത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങൾ അല്ല അവ. സ്വതസിദ്ധമായ പരിമിതികളോടെയാണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവന നല്കിയവയാണ് ഈ സ്ഥാപനങ്ങൾ. ആദ്യകാലത്ത് മികച്ച ചില സിനിമകൾ നിർമ്മിച്ചു എന്നത് ഒഴിച്ചു നിറുത്തിയാൽ ഏറ്റവും വിമർശനം നേരിട്ട സ്ഥാപനം എൻഎഫ്ഡിസി ആണ്. എന്നിട്ടും, മറ്റു സ്ഥാപനങ്ങളെ എൻഎഫ്ഡിസിയിൽ തന്നെ ലയിപ്പിക്കാനുള്ള തീരുമാനം നിർദോഷമല്ല. ഇവയെ നശിപ്പിക്കാൻ തന്നെ തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടതിൻറെ തെളിവാണത്. ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിനെതിരെ ഇന്ത്യയിലെ സിനിമാരംഗത്ത് നിന്ന് ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും സിനിമാലോകത്തോടൊപ്പം നില്ക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക