ഡല്‍ഹി: യു എ പി എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. യു എ പി എ പ്രകാരം ചുമത്തപ്പെട്ട കേസുകളില്‍ 56 ശതമാനം പേര്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ രണ്ട് വര്‍ഷത്തോളം തടവില്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടയിൽ, യുഎ പിഎ പ്രകാരം ഏകദേശം 10,552 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, 253 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇത് കണക്കിലെടുക്കുമ്പോള്‍ കടുത്ത മനുഷ്യാവകാശധ്വംസനമാണ് നടക്കുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. നിരപരാധികളെ യു എ പി എ ചുമത്തി കുടുക്കുകയാണ്. തീവ്രവാദ കേസുകളിൽ ഈ നിയമം ഉപയോഗിക്കണം. എന്നാൽ ഇപ്പോൾ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തപ്പെടുന്ന ആളുകള്‍ ഭൂരിഭാഗവും നിരപരാധികളാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്. ഈ നിയമം മൂലം ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യു എ പി എ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,690 പേർ അറസ്റ്റിലായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കഴിഞ്ഞ വർഷം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽ 149 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതായത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കപ്പെടുന്ന പലരും പിന്നീട് നിരപരാധികള്‍ ആണെന്ന് തെളിയുകയാണ്. അതിനാല്‍ യു എ പി എ റദ്ദാക്കണം- ശശി തരൂര്‍ ആവശ്യപ്പെട്ടു.