തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വേ നടത്തുന്നത്. സുപ്രീംകോടതി അനുവാദം നല്‍കിയ പദ്ധതിക്കെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാടിന്‍റെ വികസനത്തിനായി ഒരുമിച്ച് നില്‍ക്കേണ്ട കേന്ദ്രമന്ത്രിമാര്‍ ഇത്തരം രീതിയില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
കേരളത്തിന്‍റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. അടിസ്ഥാന സൌകര്യ വികസനം കൂടാതെ സമഗ്ര വികസനം സാധ്യമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു.
തിരുവനന്തപുരം കഴക്കൂട്ടത്താണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ന്‍റെ നേതൃത്വത്തില്‍ കെ റെയിലിനെതിരെ ക്യാംപെയിനുമായി ബിജെപി വീടുകള്‍ കയറി ഇറങ്ങിയത്. എന്നാല്‍ വീടുകൾ സന്ദർശിച്ച വി. മുരളീധരനെ സർക്കാർ അനുകൂല മുദ്രാവാക്യം വിളികളോടെയാണ് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബം സ്വീകരിച്ചത്. തുടർന്ന് വി. മുരളീധരൻ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടയില്‍ നയം വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പദ്ധതി ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണുള്ളതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ അടക്കം അനുവാദം പദ്ധതിക്ക് ആവശ്യമാണ്. സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നതിനായി എത്രത്തോളം സ്ഥലം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കല്ലിടല്‍ മാത്രമാണെന്നും പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കുവേണ്ടി മാത്രം നടത്തുന്ന പദ്ധതിയാണ് കെ റെയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതി ഒരു കാലത്തും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് ജനങ്ങള്‍ക്കൊപ്പം നിന്നാണ് സമരം ചെയ്യുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.