തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടയില്‍ നയം വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പദ്ധതി ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണുള്ളതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ അടക്കം അനുവാദം പദ്ധതിക്ക് ആവശ്യമാണ്. സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നതിനായി എത്രത്തോളം സ്ഥലം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് കല്ലിടല്‍ മാത്രമാണെന്നും പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്നും ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനും പ്രതിപക്ഷ നിരയിലെ കരുത്തനുമായ നേതാവാണ് സ്റ്റാലിനെന്ന തന്‍റെ പരാമര്‍ശത്തിനും ഏഷ്യനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സീതാറാം യെച്ചൂരി വ്യക്തത വരുത്തി. സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയായത് കൊണ്ടാണ് രണ്ടാം തവണയും ആ സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അഴിമതിക്കുവേണ്ടി മാത്രം നടത്തുന്ന പദ്ധതിയാണ് കെ റെയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതി ഒരു കാലത്തും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് ജനങ്ങള്‍ക്കൊപ്പം നിന്നാണ് സമരം ചെയ്യുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കും എന്ന്. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. പദ്ധതിക്ക് വേണ്ടി ഒരു ചെറു വിരല്‍ പോലും അനക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുകയില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.