ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പാക് സുപ്രീംകോടതി പരിഗണിക്കും. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. ഹർജികളിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പാകിസ്താൻ പ്രസിഡൻഡ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസിൽ വാദം കേൾക്കുന്നത്. ഭരണഘടനക്ക് എതിരാണ് അവിശ്വാസ പ്രമേയമെന്നും ദേശീയസുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്നുമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി ഇന്നലെ അറിയിച്ചത്. ഈ നിലപാടിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് പിറകിൽ അമേരിക്കയാണെന്ന് ആവർത്തിച്ച ഇമ്രാൻ യു. എസ് നയതന്ത്ര പ്രതിനിധി ഡോണാൾഡ് ലുവാണ് ഇതിന് നേതൃത്വം നൽകിയതെന്നും ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാകുന്നതിനിടയില്‍ അസംബ്ലി മന്ദിരത്തിന് മുമ്പില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം ക്യു എം ഭരണമുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. പാകിസ്ഥാനില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെയാണ് സുപ്രീംകോടതി ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.