റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഉൾഫ ഏറ്റെടുത്തു. മ്യാൻമാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉൾഫാ നേതാവ് പരേഷ് ബറുവയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തങ്ങളുടെ മണ്ണിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചതിൽ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഉൾഫ നേതാവ് പറഞ്ഞു. റിപ്പബ്ലിക്ക് ദിനം ബഹിഷ്കരിക്കാനും പൊതുപണിമുടക്ക് നടത്താനും ഉൾഫ ആഹ്വാനം ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ അസമിൽ 4 സ്ഥലങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. ദിബ്രുഗഡ് , സൊനാരി, ദുലിയാജൻ എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്. ദിബ്രുഗഡ് ജില്ലയിൽ ഗ്രഹം ബസാർ, എ.ടി റോഡിലെ ഗുരുദ്വാര എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. മറ്റ് നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സർബാനന്ദ് സോനാവാളിന്റെ ജന്മദേശമാണ് ദിബ്രുഗഡ്. നേരത്തെ അഞ്ചിടങ്ങളിൽ സ്ഫോടനം ഉണ്ടായി എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ 4 ഇടങ്ങളിലെ സ്ഫോടനം മാത്രമാണ് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചത്.
സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി. സ്ഫോടനത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ശക്തിയായി അപലപിച്ചു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടതിന്‍റെ ജാള്യത മറച്ചുവെക്കാനാണ് തീവ്രവാദികൾ ഈ ദിനത്തിൽ അക്രമം കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.