പ്യോങ്യാങ്: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള 'ശീതയുദ്ധം' കൂടുതല്‍ ശക്തമാകുന്നു. പ്രകോപനപരമായ ഭീഷണിപ്പെടുത്തലുകള്‍ ഇരു രാജ്യങ്ങളും തുടരുകയാണ്. ഉത്തരകൊറിയൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി സു വൂക് പറഞ്ഞിരുന്നു. തൊട്ടുപിറകെ മറുപടിയുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് രംഗത്തെത്തി.'പ്രകോപനം തുടര്‍ന്നാല്‍ ദക്ഷിണ കൊറിയൻ സൈന്യത്തെ അപ്പാടെ പിഴുതെറിയുമെന്നാണ് ജോങിന്‍റെ ഭീഷണി.
'രാജ്യത്തെ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളില്‍നിന്നും പ്രതിരോധിക്കുക എന്നതാണ് ഉത്തരകൊറിയൻ ആണവ സേനയുടെ പ്രാഥമിക ദൗത്യം. വലിയ വീരവാദങ്ങള്‍ മുഴക്കുന്നതിനു മുന്‍പ് തങ്ങളുമായി മുട്ടാൻ കെൽപ്പുള്ള സേനയാണോ നിങ്ങള്‍ക്കുള്ളതെന്ന് നോക്കുന്നത് നന്നായിരിക്കുമെന്നും' കിം യോ ജോങ് പറഞ്ഞു. നേരത്തേ, ശത്രുരാജ്യമായ ഉത്തരകൊറിയക്കെതിരെ ദക്ഷിണ കൊറിയൻ സൈന്യം കൂടുതൽ പ്രാപ്തി കൈവരിച്ചിട്ടുണ്ടെന്നും നൂതന വ്യോമായുധ ശേഖരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും സു വൂക് തുറന്നടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഇത്തരം പ്രസ്താവനകള്‍ ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വൻകരകൾക്കപ്പുറം നാശം വിതക്കാൻ ശേഷിയുള്ള ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) കഴിഞ്ഞ മാസം ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. അത് തങ്ങളുടെ ആഭ്യന്തര സുരക്ഷക്ക് കനത്ത വെല്ലുവിളിയാണെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി പറഞ്ഞത്. 2017 -ന് ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യത്തെ ഐസിബിഎം പരീക്ഷണം കൂടിയായിരുന്നു അത്. 9,320 മൈൽ (ഏകദേശം 15,000 കി. മീറ്റർ) ദൂരപ്രദേശത്തുവരെ നാശംവിതക്കാൻ ഈ മിസൈലിനാകും. സാധാരണനിലയിൽ ഉത്തര കൊറിയയിലെ താവളത്തിൽനിന്ന് വിക്ഷേപിച്ചാൽ അമേരിക്കയിലെത്തും.