കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നത് മാത്രം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കാന്‍ കാരണമല്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഇടുക്കി സ്വദേശി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയത് വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ല. പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു തൊട്ടുമുൻപാണു കേസിന് ആധാരമായ സംഭവം നടന്നത്. പ്രതിയും യുവതിയും 10 വർഷത്തിലേറെ പ്രണയത്തിൽ ആയിരുന്നു. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം അതുനടന്നില്ല. വിവാഹം കഴിക്കുമെന്നു വ്യാജ വാഗ്ദാനം നൽകിയെന്നു കരുതാനാവില്ല. വസ്തുതകൾ മറച്ചു വച്ചു യുവതിയുടെ അനുമതി നേടിയെന്നും കരുതാനാവില്ല. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയെ വിട്ടയയ്ക്കുന്നതെന്നു കോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു ലൈംഗിക ബന്ധത്തിന് യുവതിയുടെ അനുമതിനേടിയത് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നില്ല. ശാരീരികബന്ധം ഉണ്ടായതിനുപിന്നാലെ പ്രതി മറ്റൊരു വിവാഹം കഴിച്ചു എന്നത് മാത്രം പരിഗണിച്ച് പീഡനത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.