കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിനെ തല്‍ക്കാലം 'ഫാഷിസ്റ്റ്' ഭരണകൂടമെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. എന്നാല്‍ ഏതു നിമിഷവും 'ഫാഷിസ്റ്റ്' ആയി മാറിയേക്കാവുന്ന ഭരണകൂടമാണ് അതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേന്ദ്രത്തിലേത് ഫാഷിസ്റ്റ് സർക്കാരാണോ എന്നതു സംബന്ധിച്ച് ഭാഷാശാസ്ത്രപരമോ സൈദ്ധാദ്ധികനിർവചനം എന്ന രൂപത്തിലുള്ളതോ ആയ തർക്കം ആവശ്യമുണ്ടെന്ന് സിപിഎം കരുതുന്നില്ല. യഥാര്‍ത്ഥ 'ഫാഷിസ്റ്റ്' സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ എനിക്കു സംസാരിക്കാനോ അത് നിങ്ങൾക്കു റെക്കോർഡ് ചെയ്യാനോ അത് നിങ്ങളുടെ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്യാനോ സാധിക്കില്ല. പക്ഷെ, ഏതു നിമിഷവും ഒരു ഫാഷിസ്റ്റ് ഭരണസംവിധാനമായി മാറാൻ സാധിക്കുന്ന നിലയിൽ അതിന്റെ വക്കിലെത്തിനിൽക്കുകയാണ് മോദിയുടെ ഭരണം' എന്നാണ് എം. എ. ബേബി പറഞ്ഞത്.
ഫാഷിഷ്റ്റ്–ആർഎസ്എസ് നിയന്ത്രിക്കുന്ന മോദി സർക്കാരിനെ നിഷ്കാസനം ചെയ്യാനുള്ള പോരാട്ടം പലതലങ്ങളിൽ നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും നിലപാടുണ്ടോ എന്ന് അറിയില്ലെന്നും ബേബി പറഞ്ഞു. 'ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയഭാവിക്ക് ഏറ്റവും നല്ല ഗാരന്റി രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവായി തുടരുകയെന്നതാണ് എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. ബിജെപിക്കെതിരായ അഖിലേന്ത്യാ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അണിനിരക്കേണ്ട ഇടതുപക്ഷത്തിൽപ്പെട്ട സിപിഐയുടെ സ്ഥാനാർഥിക്കെതിരെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്നു മത്സരിച്ചത്. ഇത്ര പമ്പരവിഡ്ഢിത്തം രാഹുൽ ഗാന്ധി കാണിക്കുമ്പോൾ നരേന്ദ്ര മോദിയും ആർഎസ്എസുമെല്ലാം മന്ദസ്മിതം തൂകുകയാണ്' - എം. എ. ബേബി കൂട്ടിച്ചെര്‍ത്തു.