ഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍, ഡീസല്‍, പാചകവാതക വിലയിലുണ്ടായ വര്‍ധന പിന്‍വലിച്ച് പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ (യു). അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവ് രാജ്യത്ത് അവശ്യസാധങ്ങളുടെ വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെ.സി.ത്യാഗി വ്യക്തമാക്കി. 'അടിയന്തരമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് നിര്‍ത്തണം. എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം നല്‍കിയ വോട്ടര്‍മാരെയും വിലക്കയറ്റം ദുരിതത്തിലാക്കുന്നുണ്ടെന്ന കാര്യം മറക്കരുത്' ത്യാഗി പറഞ്ഞു.
138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്. യുക്രൈന്‍ റഷ്യ യുദ്ധമാണ് വില വര്‍ധനവിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും യുദ്ധത്തിനു മുന്‍പും ഇന്ധനവില കുത്തനെ മുകളിലോട്ടുതന്നെയാണ് പോയിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വീണ്ടും വ്യക്തമാക്കി. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തിൽ അധികവരുമാനം വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.