തിരുവനന്തപുരം: കെ വി തോമസിനെ ഒരു കാരണവശാലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്ക് ഒരു വികാരമുണ്ടെന്നും അതിനെ കെ വി തോമസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ പ്രതീക്ഷയാണ് കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നത്. കെ വി തോമസ് മുതിര്‍ന്ന ഒരു നേതാവാണ്. അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും അത്തരത്തിലൊരു വീഴ്ച വരുമെന്ന് കരുതുന്നില്ല. രാഷ്ട്രീയ രംഗത്ത് ഓരോ സ്ട്രാറ്റജികൾ വെച്ചാണ് ഓരോ ആളുകളും പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിനും അത്തരത്തിലൊരു സ്ട്രാറ്റജിയുണ്ടായിരിക്കാം. എന്തുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമായി പറയാത്തതെന്ന് അറിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫ് ഏറ്റെടുത്തതിനാല്‍ നേതാക്കള്‍ ഭരണകക്ഷിയുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. അതിനാലാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളോട് സെമിനാറുകളില്‍ പങ്കെടുക്കേണ്ടന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇത് പാര്‍ട്ടിയുടെ തീരുമാനമാണ്. തീരുമാനം ലംഘിച്ചാൽ ഏതൊരു നേതാവിനും ബാധകമാകുന്ന നടപടി കെ വി തോമസിനും ഉണ്ടാകും. അത് ഞാൻ ആയാലും അങ്ങനെ തന്നെയാണ്. ഇത്രയും മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ല. കാരണം പാർട്ടിയിൽ നിന്നും പുറത്തേക്ക് പോകാനുള്ള മനസുണ്ടെങ്കിലേ ഈ പരിപാടിയിൽ പങ്കെടുക്കു. കെ വി തോമസിന് അത്തരമൊരു തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല - സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കര്‍ശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് കെ വി തോമസ്. പങ്കെടുത്താല്‍ നടപടി ഉറപ്പാണെന്ന് കെ വി തോമസിന് അറിയാമെങ്കിലും തഴയപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് പുറത്തു പോകുന്നതാണെന്ന ചിന്തയിലാണ് അദ്ദേഹം. മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനു പുറമേ രാജ്യസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കാതെ വന്നതോടെ തന്നെ പാര്‍ട്ടി തഴയുകയും അപമാനിക്കുകയുമാണെന്നും ആരോപിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു ക്ഷണം ലഭിച്ചത്. നേരത്തേ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എം.പി, ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നിഷേധിച്ചതോടെ ഇരുവരും പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.