കണ്ണൂര്‍: രാജ്യത്ത് ബിജെപി ഭരണം അവസാനിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ ചര്‍ച്ച സിപിഐ എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുമെന്നും ഇക്കാര്യത്തില്‍ നിലപാട് ശക്തമാക്കാന്‍ കോണ്‍ഗ്രസ്സും മറ്റ് പ്രാദേശിക പാര്‍ട്ടികളും ശ്രമിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബിജെപിയെ താഴെയിറക്കാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം. അതിന്റെ മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണ്. ബിജെപി കേവലം തെരെഞ്ഞെടുപ്പില്‍ തോല്പ്പിച്ചതുകൊണ്ടായില്ല, അവരുടെ ഹിന്ദുത്വ അജണ്ടകളെ ഒറ്റപ്പെടുത്തണം- സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഗ്ഗീയതയോടുള്ള അയഞ്ഞ സമീപനവും വിട്ടുവീഴ്ചയും സ്വന്തം ചേരിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിനും മറുപക്ഷത്തെ ശക്തിപ്പെടുത്തന്നതിനുമാണ് സഹായിക്കുക. അതുകൊണ്ടുതന്നെ ജനാധിപത്യ, മതനിരപേക്ഷ പാര്‍ട്ടികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയൂ- യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നുരാവിലെ ആരംഭിച്ച സിപിഎമ്മിന്‍റെ 23ാം പാർട്ടി കോൺഗ്രസിന്, പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈകിട്ട് നാലിന് രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. നാളെ രാവിലെ ഒമ്പതിനാണ് പൊതുചർച്ച ആരംഭിക്കുക. 17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.