മൂവാറ്റുപുഴ: കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദ്ദേശം നല്‍കി സഹകരണ മന്ത്രി വി എന്‍ വാസവന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. ജപ്തി ചെയ്യുന്നതിന് മുന്‍പ് വീടിന്‍റെ സാഹചര്യം മനസിലാക്കാന്‍ സഹകരണ സംഘം രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പാവപ്പെട്ടവർക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോൾ താമസിക്കുന്നതിനുള്ള പകരം സംവിധാനം കണ്ടെത്തണമെന്ന സർക്കാർ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇത് തെളിഞ്ഞതോടെയാണ് മന്ത്രി കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അത് ചെവികൊണ്ടില്ല. തുടര്‍ന്ന് കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തിന്‍റെ ബാധ്യത ഏറ്റെടുക്കുന്നതായി മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ അറിയിക്കുകയും ചെയ്തിരുന്നു.