ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് പാക് മാധ്യമ പ്രവര്‍ത്തര്‍. ഭരണക്ഷിയുടെ മേല്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ പാര്‍ട്ടി നേതാക്കള്‍ അപമാനിച്ചു. ഇതേ തുടര്‍ന്നാണ് പ്രതിഷേധം രേഖപ്പെടുത്തി പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയത്. ഇമ്രാന്റെ ഖാന്റെ ഭാര്യ ബുഷറ ബിബിയുടെ അടുത്ത സുഹൃത്തായ ഫറ ഖാനുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. പി.ടി.ഐ നേതാക്കളായ ആസാദ് ഉമര്‍, ഷഹബാസ് ഗില്‍, അലി മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പത്രസമ്മേളനം നടത്തിയത്. മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയും പത്രസമ്മേളനത്തിലുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫറ ഖാനും അവരുടെ ഭര്‍ത്താവും രാജ്യം വിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറ ഖാന്‍ രാജ്യം വിട്ടത് 68 ലക്ഷം വില വരുന്ന ബാഗുമായാണ് രാജ്യം വിട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫറയുടെ ഭർത്താവ് അഹ്‌സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു കടന്നിരുന്നു. ഇമ്രാന്‍ ഖാന്‍റെയും ഭാര്യയുടെയും നിര്‍ദ്ദേശ പ്രകാരം സ്ഥലമാറ്റം, നിയമനം എന്നിവക്ക് വേണ്ടി 240 കോടി രൂപയുടെ കോഴ വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ഫവാദ് ചൗധരിയെ പ്രേകോപിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ വ്യാജനാണെന്നും ആരുടെയോ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും പറഞ്ഞ് ചൌധരി മാധ്യമപ്രവര്‍ത്തകനെ അപമാനിക്കുകയായിരുന്നു. ചൗധരി മാപ്പ് പറയണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചത്.